Latest News :
Home » » 10 വര്‍ഷത്തെ ഇടവേള ; സംസ്ഥാന കോളേജ് ഗെയിംസിന് തിരുവനന്തപുരത്ത് തുടക്കമായി.

10 വര്‍ഷത്തെ ഇടവേള ; സംസ്ഥാന കോളേജ് ഗെയിംസിന് തിരുവനന്തപുരത്ത് തുടക്കമായി.

Written By Unknown on 20 Feb 2014 | 12:15

 സംസ്ഥാന കോളേജ് ഗെയിംസിന് തിരുവനന്തപുരത്ത് തുടക്കമായി. വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലെ കോളേജുകളില്‍ നിന്നായി ആയിരത്തി നാന്നൂറോളം താരങ്ങള്‍ മൂന്നു ദിവസമായി നടക്കുന്ന കായികമേളയില്‍ പങ്കെടുക്കുന്നുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളേജ് ഗെയിംസ് പുനരാരംഭിക്കുന്നത്. രാവിലെയോടെ തന്നെ അത്‌ലറ്റിക് മത്സരങ്ങള്‍ ആരംഭിച്ചു. 1994 ല്‍ ആരംഭിച്ച കോളേജ് ഗെയിംസ് 2004ലാണ് അവസാനം നടന്നത്. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിലാണ് കോളേജ് ഗെയിംസ് വീണ്ടും ആരംഭിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചത്. ആറ് വേദികളിലായി അത്‌ലറ്റിക്‌സ്, സ്വിമ്മിംഗ്, വാട്ടര്‍പോളോ, ബാസ്‌കറ്റബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാകും അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുക. കേരള, എംജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ഇന്റര്‍ കൊളീജിയറ്റ് മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ കോളേജ് ടീമിനും മറ്റ് സര്‍വകലാലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓരോ ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഗെയിംസ് ഇനങ്ങള്‍ നോക്കൗട്ട് അടിസ്ഥാനത്തിലാകും. ചാപ്യന്‍ കോളേജിന് രാജീവ്ഗാന്ധി എവര്‍ റോളിംഗ് ട്രോഫിയും പുരുഷവനിതാ വിഭാഗങ്ങളിലെ ചാംപ്യന്‍ കോളേജുകള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനം. എം.ഡി താര, ലിജോമാണി, അനില്‍ഡ, അനു രാഘവന്‍, ശ്രീജിത് തുടങ്ങിയ പ്രഗല്ഭ അത്‌ലറ്റുകളും നീന്തലില്‍ അന്തര്‍ദേശീയ താരങ്ങളായ അഞ്ജന, സന്ധ്യ, ആര്‍ച്ച, നിത്യ തുടങ്ങിവരും മത്സരിക്കാനിറങ്ങും, ഹാന്‍ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളിലും പ്രശസ്ത താരങ്ങള്‍ കളത്തിലിറങ്ങും. ജൂനിയര്‍ തലത്തില്‍ നിന്ന് സീനിയര്‍ തലത്തിലേക്ക് കടക്കുന്ന താരങ്ങള്‍ പ്രതിഭ തെളിയിക്കാനും മത്സരം പരിചയം നേടാനുമുള്ള മികച്ച അവസരമായാണ് കോളേജ് ഗെയിംസ് വിലയിരുത്തപ്പെടുന്നത്.



Share this article :
 
Copyright © 2014. Nair News Online - All Rights Reserved