Latest News :
Home » » കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല... തട്ടിക്കൊണ്ടുപോയതെന്ന് മലേഷ്യന്‍ സര്‍ക്കര്‍....

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല... തട്ടിക്കൊണ്ടുപോയതെന്ന് മലേഷ്യന്‍ സര്‍ക്കര്‍....

Written By Unknown on 15 Mar 2014 | 12:29

ഒരാഴ്ചമുമ്പു 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍നിന്നു ബെയ്ജിംഗിലേക്കു പുറപ്പെട്ട മലേഷ്യന്‍ വിമാനം ആകാശത്ത് വെച്ച് അപ്രത്യക്ഷമായതില്‍ ദൂരൂഹത നീളുന്നു.... ഒരാഴ്ച്ച നീണ്ട അന്വേഷണത്തിനൊടുവില്‍ കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല തട്ടിക്കൊണ്ടു പോയതാണെന്നാണ് അന്വേഷണ സംഘം. അന്വേ,ണം സംഘം വിമാനം തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചുവെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘത്തിലുള്‍പ്പെട്ട മലേഷ്യന്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. ആശയവിനിമയ സംവിധാനങ്ങള്‍ ഓഫാക്കിയശേഷം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഉള്‍പ്പെട്ടവരെയോ അവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ മനപൂര്‍വം ഓഫാക്കുകയായിരുന്നെന്നും റഡാറില്‍ ദൃശ്യമാകുന്നത് ഒഴിവാക്കാന്‍ വേണ്ടി വഴിതിരിച്ചുവിടുകയായിരുന്നു എന്നുമുള്ള തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചത്. നേരത്തേ നിയന്ത്രണം നഷ്ടമായ ശേഷം നിരവധി തവണ ഉയരത്തില്‍ വിമാനം മാറ്റം വരുത്തിയിരുന്നതായി റഡാര്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നു വ്യക്തമായിരുന്നു. കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 370 ഒരു ബോയിംഗ് വിമാനത്തിന് അനുവദിച്ചിട്ടുള്ളതിലും അധിക ഉയരമായ 45,000 അടിവരെ പറന്നിരുന്നതായി മലേഷ്യന്‍ മിലിട്ടറി രേഖകളില്‍ നിന്നു കണ്ടെത്തി. റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായതിനു ശേഷമായിരുന്നു ഇത്. പിന്നീട് പടിഞ്ഞാറന്‍ ദിശയിലേക്ക് വിമാനം യാത്ര ചെയ്തതായും രേഖകള്‍ തെളിയിക്കുന്നു. 23,000 അടി ഉയരത്തില്‍ വരെ പിന്നീട് വിമാനം യാത്ര ചെയ്തു. ഇതും സാധാരണയിലും താഴ്ന്ന ഉയരമാണ്. ജനവാസ മേഖലയായ പെനാന്‍ഗ് ദ്വീപിനു മുകളിലൂടെയായിരുന്നു താഴ്ന്ന ഉയരത്തില്‍ പറന്നത്. പിന്നീട് വിമാനം ഉയര്‍ന്നു പറക്കുകയും ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമാക്കി നീങ്ങുകയുമായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റഡാര്‍ രേഖകള്‍ മലേഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യുഎസിനും ചൈനയ്ക്കും റഡാര്‍ രേഖകള്‍ നല്‍കിയിട്ടുണ്ട്. നേരത്തേ ഇന്ധനം തീര്‍ന്ന വിമാനം ഇന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്നു വീണതാകാമെന്ന് യുഎസ് സംഘം വ്യക്തമാക്കിയിരുന്നു. മലേഷ്യന്‍ യാത്രാവിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളും തെരച്ചില്‍ നടത്തുകയാണ്. ഓപ്പറേഷന്‍ സര്‍ച്ച്‌ലൈറ്റില്‍ തീരസംരക്ഷണസേനയുടെ കപ്പലുകളും പങ്കെടുക്കുന്നുണ്ട്. ഉപഗ്രഹസഹായവും തേടിയിട്ടുണ്ട്. വിമാനം തട്ടിക്കൊണ്ടുപോയതാവാനുള്ള സാധ്യത തള്ളാനാവില്ലെന്നു യുഎസ് വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ആന്‍ഡമാനിലെ ജനവാസമില്ലാത്ത ഏതെങ്കിലും ദ്വീപില്‍ ഇറക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണതാവാനും സാധ്യതയുണ്ട്. സമുദ്രത്തില്‍ ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടത് വിമാനം വീണതു മൂലമാകാമെന്നും സംശയിച്ചിരുന്നു. ഐഎന്‍എസ് കുംബീര്‍, കേസരി, സരയു എന്നിവ ഉള്‍പ്പെടെ അഞ്ചു യുദ്ധക്കപ്പലുകളും തീരസംരക്ഷണസേനയുടെ കപ്പലുകളുമാണ് ഇന്ത്യ തെരച്ചിലിന് അയച്ചിരിക്കുന്നത്. നിരീക്ഷണവിമാനങ്ങളും പങ്കെടുക്കുന്നു. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിലെ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എയര്‍മാര്‍ഷല്‍ പി.കെ. റോയിക്കാണ് അന്വേഷണത്തിന്റെ ഏകോപനച്ചുമതല.
ഇതിനിടെ, മലാക്ക കടലിടുക്കില്‍ തെരച്ചില്‍ നടത്തുകയായിരുന്ന യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് കിഡും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു നീങ്ങിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ക്വാലാലമ്പൂരില്‍നിന്നു ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരടക്കം 227 യാത്രികരും 12 ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രികരില്‍ നല്ല പങ്കും ചൈനക്കാരായിരുന്നു.


Share this article :
 
Copyright © 2014. Nair News Online - All Rights Reserved